Wednesday, February 28, 2007

ശേഷിക്കുന്നവര്‍


പടി തെണ്ടി നടതെണ്ടി
പാതിരാവെത്തുന്നു
പടിവാതില്‍ ചാരി നമുക്കുറങ്ങാം
ജനലു തുറക്കേണ്ട;നിദ്രയില്‍
ഇരുളെത്തി നമ്മേ വിഴുങ്ങിടാം.
പടി തെണ്ടി നട തെണ്ടി
പാതിരാവെത്തുന്നു
പടി വാതില്‍ ചാരി നമുക്കുറങ്ങാം

വാക്കുകളെല്ലമടച്ചു നാം
പുസ്തകം പോലും തുറക്കാതെ
മിണ്ടാതെ മിണ്ടാതെ
രാത്രിയൂടച്ഛന്‍ വരുന്നതും
കാതോര്‍ത്തു നില്പതും
പിന്നോരു രാത്രിയിലച്ഛന്‍
വരാതെ നാമാര്‍ത്തരായ്
ഇന്ത്യയ്ക്കുമേലേ മയങ്ങുന്നതും
പിന്നെ പുലര്‍ച്ചയില്‍
ആളൊഴിഞ്ഞിടവഴിച്ചോരയില്‍
കാലുതെന്നുന്നതും
ഏറെക്കറുത്തോരു പാട്ടുമായ്
ബലിക്കാക്കകള്‍ ചുറ്റിപ്പറന്നതും
ഇരവിലോര്‍ക്കയാല്‍ നമ്മള്‍ തന്‍
പുരയിടങ്ങളില്‍ പൂവിട്ട
നിലവിളിക്കും മുളങ്കാടുകള്‍.

അമ്മയെങ്ങെന്നു നാമുഷ്ണിച്ചു
ചൊല്ലവേ
നീണ്ടു കിടപ്പൂ നിരാര്‍ദ്ര
മൌനങ്ങളാല്‍ നീറുന്ന നട്ടുച്ചകള്‍
കുരുതി,കാട്ടാള;നിരവെന്നു
വെളിപാടു തേങ്ങവേ
പിന്നെയും തകരവിളക്കിന്റെ
തിരിയായൊരമ്മയേ
കാതോര്‍ത്തിരിപ്പവര്‍ നമ്മള്‍.

ഉടലിലാദ്യമേ പെയ്ത
മഴയൊന്നുമറിയാതെയിരവിന്റെ
പായല്‍ വഴുക്കുന്നതറിയാതെ
ഇടവഴിയിലിന്നെന്റെ-
യേട്ടനുമുറക്കമായ്
ഒരു തുണിത്തുമ്പിലായ്
പലിശയില്ലാക്കടം പോലെ
ജീവിതപ്പണയവുംതിരികെ
വെച്ചിന്നെന്റെ ചേച്ചിയുമിറങ്ങിക്കഴിഞ്ഞു.

ചുട്ടു നീറുന്നു കരള്‍ത്തടം
നെറ്റിപൊള്ളിത്തിളയ്ക്കുന്നു
ചെത്തി പോലെ ചുവപ്പാര്‍ന്ന
വാക്കുകള്‍;ഒറ്റമാത്രയെന്‍
കണ്ണില്‍ വീഴും കിനാവിന്റെ
വര്‍ണ്ണനൂലുകള്‍

അമ്മയെന്നേ വിളിച്ചില്ല
അച്ഛനൊന്നും മൊഴിഞ്ഞില്ല
ആരുമേ ചേര്‍ത്തണയ്ക്കാതെ
ആരുമേ വിരലു നീട്ടാതെ
ഉപ്പുതീരങ്ങളില്‍ നമ്മള്‍
കുഞ്ഞുങ്ങളൊറ്റയ്ക്കിരിക്കുന്നു
അരുകിലത്രയ്ക്കു കയ്പ്പാര്‍ന്ന
ജീവിതത്തിരമാലകള്‍
പിറകിലെന്നും പതുങ്ങി
ത്തുറിക്കുന്ന കണ്ണുകള്‍
കയറിന്‍ കുരുക്കുമായ്
പടവിലിന്നിന്റെ സേവകര്‍,
നാലു ചുറ്റിലും നാഴികക്കോലുമായ്
കണ്ണുകുത്തിപ്പൊളിക്കുവാന്‍
നാടുവാഴികള്‍............


നമ്മള്‍ ശേഷിപ്പവര്‍
ചുട്ടുതിന്നിട്ടുമീ
നാട്ടുപാടത്തു കണ്ണുചിമ്മി
ചിരിപ്പവര്‍ .
മണ്ണുതിന്നും മരിക്കാതെ
നെഞ്ചുയര്‍ത്തുവോര്‍
നമ്മള്‍ ശേഷിപ്പവര്‍
പടിതെണ്ടി നട തെണ്ടി
പാതിരാവെത്തുന്നു
പടി വാതില്‍ ചാരി നമുക്കിരിക്കാം.