Sunday, December 23, 2007

കുളി

ഒരേ നേരം
വിരുദ്ധമായിരിക്കുമ്പോഴും
അഗ്നിയും ജലവും ഒരേ പോലെ.
അത് എല്ലാ പാപങ്ങളെയും ശുദ്ധമാക്കുന്നു;
എല്ലാ പാടുകളെയും മാച്ചു കളയുന്നു;
ഒരു നിലവിളിയുടെ ഓളം പോലും
അവശേഷിപ്പിക്കാതെ
ശൂന്യതയിലേക്കുള്ള ഒടുവിലത്തെ
വാതിലും തുറന്നിടുന്നു.
കാച്ചെണ്ണയില്‍
മൊരിഞ്ഞ ജീരകത്തിന്
പ്രാചീനമായ ഒരു രുചി.
കരിഞ്ഞ ഉള്ളിക്ക്
വെന്ത മാംസത്തിന്റെ ചുവ.
എണ്ണ പടര്‍ന്ന് വഴുക്കുന്ന
പടിക്കെട്ടുകള്‍ക്കപ്പുറം
ചായപ്പെട്ടിയില്‍ നിന്ന്
ചൂണ്ടുവിരലിനാല്‍ കോരി
നിലത്ത് പതിപ്പിച്ച കടും നീലയുടെ
ഒരാഴമായി ജലം.
ഓര്‍മ്മകളില്‍ നിന്ന്
മറവിയിലേക്ക് ഒരു കുത്തൊഴുക്ക്
അഗ്നിയും ജലവും ഒരേപോലെ.
ഇളകുന്ന ഇലകള്‍ പോലെ
ചലിക്കുന്ന ജലത്തിന്റെ,
വിസ്മൃതിയുടെ നിലയ്ക്കാത്ത സ്പര്‍ശം.
ചിത്രങ്ങള്‍ പതിച്ച
വലിയ സ്ഫടിക ജനാല
പെട്ടെന്ന് തുറന്നതു പോലെ
ഒക്കെയും ഒറ്റമാത്രയില്‍ നിലയ്ക്കുന്നു.
ഈര്‍പ്പം മാഞ്ഞ് പൂപ്പല്‍ ഉണങ്ങിയ
പടവുകളുടെ മുകളില്‍
കാല്‍പ്പടങ്ങളില്‍
അവശേഷിച്ച നനവ് കൂടി
ഒപ്പിക്കളഞ്ഞ് മടങ്ങുമ്പോള്‍
ഓര്‍മ്മകള്‍ മാത്രം
തര്‍പ്പണം കഴിഞ്ഞ് മുങ്ങിക്കയറിയിട്ടും
വിരലില്‍ നിന്നൂരാന്‍ മറന്നൊരു
മോതിരവളയം കണക്കെ................