Sunday, February 25, 2007

അകംപൊരുള്‍


ഏതോ കവിതയുടെ മിടിപ്പിലേക്ക്
കാതു ചേര്‍ക്കുമ്പോഴാണ്
അതറിഞ്ഞത്;
ഉള്ളിലെവിടെയോവേദനിപ്പിക്കുന്ന
ഒരു ചൂടുകാറ്റുണ്ട്.
ദിശകള്‍ മാറിക്കൊണ്ടേയിരിക്കുന്ന
ചിലനേരം നിലച്ചും
ചിലപ്പോള്‍ ആക്രമിക്കാനടുത്തും
കാറ്റുകളുടെ ഒരു പ്രവാഹം.
ഓരോകാറ്റും നിലയ്ക്കുമ്പോള്‍
ഉള്ളില്‍നിറയെ മുറിവുകളെന്നറിയുന്നു.
പക്ഷേ,എവിടെ?
എത്രയാഴത്തില്‍?
പിന്നെ എല്ലാപ്പുറങ്ങളുംകൂര്‍ത്ത
വെള്ളാരങ്കല്ലുകളെ കാറ്റ്
എനിക്കുള്ളില്‍ അമ്മാനമാടാന്‍ തുടങ്ങിയപ്പോഴാണ്
ഞാനൊരു വൈദ്യനെത്തിരഞ്ഞത്.
ഉഷ്നം നിറഞ്ഞകാറ്റുകള്‍ക്കും
വിയര്‍പ്പിറ്റുന്ന വേവലാതികള്‍ക്കും
അനാഥമാകുന്ന അമ്പരപ്പുകള്‍ക്കും
അപ്പുറത്തെവിടെയോ
പച്ചയുടെ
ഇന്ദ്രനീലത്തിന്റെ
വെളുപ്പിന്റെ ഒരു വീടുണ്ട്.
വൈദ്യന്‍
കുഞ്ഞുന്നാളില്‍ പൊട്ടിയും പോറിയും
തേഞ്ഞു വീണും
ചുവപ്പായ കാല്‍മുട്ടില്‍
മരുന്നു തേച്ചിരുന്ന ഒരോര്‍മ്മ
അതേവൈദ്യന്‍
അതേ മുറി
അതേ ഇരിപ്പിടങ്ങള്‍
കാത്തിരിപ്പിന്റെ മുഷിവു കൂടാതെ
അകത്തു കടന്നു
പഴയ അതേ കുട്ടിക്ക്
വളര്‍ന്നപ്പോഴുണ്ടായ എല്ലാപരിണാമങ്ങളുടേയും
സ്വഭാവികതയോടെ
രോഗവിവരം ഞാന്‍ പറഞ്ഞു.
‘പുറമേ കാണാത്ത രോഗങ്ങള്‍
ഞാന്‍ ചികിത്സിക്കാറില്ലല്ലൊ’
പുറമേ കാണാത്തരോഗങ്ങള്‍
ഞാന്‍ അമ്പരന്നു
എല്ലാ രോഗങ്ങളും പുറമേ കാണുമോ?
പുറമേക്ക് അറിയാത്തവയൊന്നും
രോഗമല്ലെന്നു വരുമോ?
‘എനിക്കുള്ളില്‍
കൊടുംകാറ്റുകളാണ് ഡോക്ടര്‍
ചില നേരം തലച്ചോറില്‍
മറ്റു ചിലനേരങ്ങളില്‍ ഉള്ളിലാകെ’
നിര്‍ത്ത് കുട്ടീ..
കൊടുംകാറ്റുകള്‍ ഭൂമിക്കു മീതെയാണ്.
മനുഷ്യശരീരത്തിനുള്ളില്‍ വീശിയടിക്കുന്ന
കൊടും കാറ്റുകളേപ്പറ്റി
വെറും കാറ്റുകളേപ്പറ്റി
ഒരു വൈദ്യശാസ്ത്രവും എനിക്കറിയില്ല.
പണ്ടത്തെ സൌമ്യന്‍
ഇന്നത്തെ വിവേക വൃദ്ധന്‍
പുറത്തേക്കു വിരല്‍ ചൂണ്ടി.
പുറത്ത്
പലനിറങ്ങളും പുറമേയ്ക്കു ധരിച്ച്
അകമേ കാറ്റത്ത്
അടര്‍ന്നു മുറിയുമെന്നു ഭയം തുളുമ്പുന്ന
വേരുകളോടെ
എന്തൊരു ജീവിതമാണിത്
ദൈവമേ........
തലച്ചോറിന്റെ ഓരോ ചുളിവിലൂടെയും
ഉഴുതുമറിച്ചു കൊണ്ട്
ഒരു കാറ്റ് പാഞ്ഞു നടക്കുന്നു;
ഉള്ളിലിപ്പോള്‍ ഒരു മരുപ്പരപ്പിന്റെ
തിളയ്ക്കുന്ന ഉഷ്ണമാണ്.
ശാന്തസമുദ്രത്തിന്
മറ്റനേകം സമുദ്രങ്ങള്‍ക്ക് അകമേ
മറ്റൊരാളുമറിയാത്ത
ഉഷ്ണവും ശീതവുമായ
പ്രവാഹങ്ങളേകുറിച്ചു പഠിച്ച
പാഠങ്ങള്‍ ഞാനോര്‍ത്തു
ഒരു ഭൂപടമായിരുന്നെങ്കില്‍
എത്ര നന്നായിരുന്നു
ഉടലിന്റെ അതിരുകളിലൊതുങ്ങുന്ന
ഈ ലോകത്തെ
തിരിച്ചും മറിച്ചും നോക്കമായിരുന്നു.
കൊടുംകാറ്റുകളും
ഉഷ്ണപ്രവാഹങ്ങളും
എങ്ങനെ എവിടെ നിന്ന്
ഉത്ഭവിക്കുന്നു എന്നറിയാമായിരുന്നു.
ആരോ പറഞ്ഞു
ഭൂമിശാസ്ത്രങ്ങള്‍ ഭൂമിക്കാണ്;
മനുഷ്യനുള്ളത് മനശാസ്തങ്ങളാണ്.
ശീതീകരിച്ച മുറിയിലെ
കാത്തിരിപ്പിനൊടുവില്‍
നിശ്ചലമായ മനസ്സോടെ
ഞാന്‍ അദ്ദേഹത്തിനു മുമ്പിലെത്തി
വയസ്സെത്ര?
എത്ര കൊല്ലം വിദ്യാലയത്തിലുണ്ടായിരുന്നു?
എത്ര തവണ തോറ്റു?
തൊഴിലുണ്ടോ?
ഉറങ്ങാറുണ്ടോ?
ഉറക്കത്തില്‍ സ്വപ്നങ്ങള്‍ ഉണ്ടാവുമോ?
എത്ര തവണ ആത്മഹത്യയ്ക്കു ശ്രമിച്ചു?
എത്ര പ്രണയങ്ങളുണ്ടായി?
അച്ഛനോട്
അമ്മയോട്
സഹോദരങ്ങളോട്
ബന്ധങ്ങളുടെ രീതിയെന്തായിരുന്നു?
ചോദ്യങ്ങളുടെ വളവു തിരിവുകളില്‍
ഞാനൊരു പൂജ്യമായി.
കൂര്‍ത്ത കണ്ണുകള്‍ കൊണ്ട്
എന്നേ വിലയിരുത്തി
പലനിറങ്ങള്‍ നിറച്ച
ഒരു കൂട്ടം മരുന്നുകള്‍ തുണക്കാരന്റെ
കൈയ്യിലേല്‍പ്പിച്ച്
രഹസ്യമായി എന്തൊക്കെയോ
പിറുപിറുത്ത്
ഒരു ചൂണ്ടു വിരല്‍ തുമ്പിലൂടെ
എന്നേ പുറത്താക്കുമ്പോള്‍
പുറത്ത് ഉഷ്ന കാലത്തിന്റെ ഒരല
അകത്തും ചൂടുതന്നെ.
വഴിയിലും
വീട്ടുമുറിയിലും
പരിചയമുള്ള ഓരോ കണ്ണിലും
വിഭ്രമിച്ച് വികൃതമായ മനസ്സിന്റെ ഗണിതം
എന്നേതുറിച്ചു നോക്കിയപ്പോള്‍
തലച്ചോറിനു മീതേ ഒരു മഞ്ഞു പടലം
വന്നു മൂടിയാലെന്ന പോലെ
ഞാന്‍ ശാന്തയായി.
മരവിപ്പിന്റെ
നിര്‍മമത്വത്തിന്റെ
വിരക്തിയുടെ മഞ്ഞുപാളികള്‍ക്കു
താഴെയിരുന്ന്
ഒരു മനസ്സിന്റേയും മനസ്സാക്ഷി
സൂക്ഷിപ്പുകാരന്റേയും കണക്കുകള്‍ക്ക്
മുറിവൈദ്യത്തിന് മുഴുവന്‍ വൈദ്യത്തിന്
ഒന്നും വഴങ്ങുന്ന ഒന്നല്ല
മനസ്സിന്റെ കൊടുംകാറ്റുകള്‍ എന്ന്
ഞാന്‍ തിരിച്ചറിഞ്ഞു.
അറിവുകള്‍ ഒരു പുറം തോടാക്കി
അതിനുള്ളില്‍ സ്വസ്ഥമായിരിക്കാനൊരുങ്ങവേ
പിന്നെയും കൊടുംകാറ്റുകള്‍ വരികയായി.
ആകാശങ്ങളില്‍ നിന്ന്
സമുദ്രത്തിന്റെ അധോതലങ്ങളില്‍ നിന്ന്
കൊടുംകാറ്റുകളുടെ
ചൂളം വിളി;
ഉഷ്നക്കാറ്റുകളുടെ സ്പര്‍ശം
ഉള്ളില്‍ ചോരപൊടിയുന്നമുറിവുകള്‍.
ഒടുക്കം
അറിവായ എല്ലാ വിഷമഭിന്നങ്ങളിലും
അംശവും ഛേദവും
പാകപ്പെടുത്തി മുന്നില്‍ നിരത്തുന്നവനോട്
തന്നെ ഞാന്‍ ഇക്കുറിയും ചോദ്യമുന്നയിച്ചു.
ഉത്തരം അവനെത്രയോ ലളിതം.
ഇരമ്പുകയും അലറുകയും ചെയ്യുന്ന
സാമീപ്യം, ആത്മാവാണത്.
വിങ്ങുകയും മുറിവാകുകയും
ചെയ്യുന്നതും അതു തന്നെ.
ആഴമറിയാത്ത,
ചോരയുടെ നനവുണങ്ങാത്ത
മുറിവുകള്‍
ആത്മാവിന്റെ കൈ രേഖകളാണ്.
ഉഷ്ണവും അതിശൈത്യവുമായി
ഉള്ളില്‍ ഇരമ്പി നടക്കുന്ന തീഷ്ന വേഗങ്ങള്‍
അതിന്റേതു തന്നെ.
‘പക്ഷേ പേടിപ്പിക്കുന്ന ഈ
വിക്ഷോഭങ്ങളില്‍ നിന്ന്
രക്ഷപെടാന്‍ ഒരു വഴിയുമില്ലേ?’
ഉവ്വ്,തീര്‍ത്തും നിസ്സാരം
തികച്ചും ലളിതം
വായിച്ച് പഴകി ,വാക്കുകള്‍ തേഞ്ഞ്
വിരസ്സമായൊരു പുസ്തകം പോലെ
അതിനെ ചുരുട്ടിയെടുക്കുക.
ഇറുകെയൊന്നു തൊടുമ്പോള്‍
തന്നെ പൊടിഞ്ഞൂ പോകുന്ന
ഒരു വസ്തുവാണ് സത്യത്തില്‍ ആത്മാവ്.
പിന്നെ സൌകര്യം പോലെ
തീയിലോ കടലിലോ പുഴയിലോ
വലിച്ചെറിയാമല്ലൊ.
അങ്ങനെ ഞാന്‍
ആത്മാവിനെ വലിച്ചു
പുറത്തെടുത്തു.
അറിവുകള്‍ തീര്‍ത്തും ശരിയായിരുന്നു.
കരിയും മെഴുക്കുമടിഞ്ഞ് അറപ്പിക്കുന്ന
ഒരു കാഴ്ച!
എന്റെ കൈത്തലത്തില്‍
ഏതോ അന്യ വസ്തുവായി
ആത്മാവ് നിലകൊണ്ടു.
വലിച്ചെറിയുന്നതിനു
മുമ്പ്,തൊട്ടുമുമ്പ്
എനിക്കൊരു തിരിച്ചറിവുണ്ടായി.
ഇപ്പോള്‍ ഉള്ളില്‍
ക്ഷോഭിക്കുന്ന ഭൂമിശാസ്ത്രങ്ങളൊക്കെ
തീര്‍ത്തും ശാന്തമാണെന്നതു ശരി
ഒരു പക്ഷേ
ഇനി മേലും സര്‍വം ശാന്തമായി
എന്നും വരാം.
എങ്കിലും ഒരു വേള
ഈ കൊടുംകാറ്റുകള്‍
മനസ്സിനെ കീറിമുറിച്ച്
പാഞ്ഞു പോയ ആവേഗങ്ങള്‍
പെട്ടെന്നതു നിലച്ചു പോകുമ്പോള്‍
എന്തെങ്കിലും ബാക്കിയുണ്ടാവുമോ?
ഭയങ്ങള്‍ ഏതൊരാള്‍ക്കാണ്
പിന്നീട് അഭയമാകാത്തത്?
അങ്ങനെ ആത്മാവിപ്പോഴും കൈ വെള്ളയില്‍തന്നെ!
അകത്തേക്കോ
പുറത്തേക്കോ?
പിഴുതു മാറ്റിയ ഒരവയവത്തെ
വേരുറപ്പിച്ചു പിന്നെയും
നിര്‍ത്താനാവുമോ?
അറിയില്ല
ആത്മാവിപ്പോഴും കൈവെള്ളയില്‍ തന്നെ

6 comments:

വിശാഖ് ശങ്കര്‍ said...

തുളച്ചുകയറുന്ന ഒരുപാട് വരികളുണ്ടായിട്ടും അവിടവിടെ കവിത അയഞ്ഞുപോകൂന്നു.ഒന്നുകൂടി മുറുക്കിയെടുത്തിരുന്നെങ്കില്‍ ഏറെ മെച്ചടുമായിരുന്നു ഈ കവിത..

അനിതാകൊക്കോട്ട് said...

നന്ദി വിശാഖ്
ഒരു പക്ഷേ നീളം ഏറിപ്പോയതാവണം ഇതിന്റെ കുഴപ്പം;ഇതൊരു കവിതയാണോ?
ഉറപ്പില്ല.
എന്നാലും ഒന്നുണ്ട്,ഇതെഴുതുമ്പോള്‍ എനിക്ക് ചിലത് എഴുതാനുണ്ടായിരുന്നു;അവയൊക്കെ എഴുതാന്‍ കഴിഞ്ഞു എന്നത് ഉറപ്പ്.

aneeshans said...

ഇറുകെയൊന്നു തൊടുമ്പോള്‍
തന്നെ പൊടിഞ്ഞൂ പോകുന്ന
ഒരു വസ്തുവാണ് സത്യത്തില്‍ ആത്മാവ്.

പറയാന്‍ ആഗ്രഹിച്ചതു പറഞ്ഞുവല്ലൊ....
ഞാന്‍ വായിക്കുകയും

വിക്ഷോഭങ്ങളെ....വരികളിലേക്ക്
പകര്‍ത്തുമ്പോള്‍ കടന്ന് വരുന്ന
ഒരു തണുപ്പ് അനുഭവപ്പെടുന്നു.
നിദ്രയുടെ തണുപ്പ്.

മഴവില്ലും മയില്‍‌പീലിയും said...

"ഇടവഴിയിലൂടെ നടന്നു പോകുന്ന
നീളന്‍ പാവാടക്കാരികളൊക്കെയും
തന്റെ രാധയെന്ന് അവന്‍ ധരിക്കും;"

വളരെ ഇഷ്ടപ്പെട്ടു.....നല്ല കവിതകള്

Anonymous said...

മുഴുവന്‍ വായിക്കാനായില്ല..
ഇടക്കുവച്ചു നിര്‍ത്തേണ്ടി വന്നു...

Panikkoorkka said...

needs editing, to make it crisp.

Pakshe, kaivellayile aathmaavu....
chilappol kaithalam chuttu pollichu, chilappol virangalippichu.... athu thurichu nokkum, ee udalil ini thirike kayaranamallo ennorthu....!